Hero Image

എല്പിജി വാഹനങ്ങളോട് പ്രിയം കുറയുന്നു

വൈദ്യുതവാഹനങ്ങള് നിരത്തുകള് കൈയടക്കുന്ന കാലത്ത് എല്.പി.ജി. (ലിക്യുഫൈഡ് പെട്രോളിയം) ഇന്ധനമാക്കി ഓടുന്ന വാഹനങ്ങളോട് പ്രിയം കുറയുന്നു.

പെട്രോള്, ഡീസല് വാഹനങ്ങളേക്കാള് ചെലവു കുറഞ്ഞ വൈദ്യുത വാഹനങ്ങളെത്തിയതോടെയാണ് എല്.പി.ജി. ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള് കുറയുന്നത്.

2023-ല് എല്.പി.ജി. മാത്രം ഇന്ധനമാക്കിയ 17 വാഹനങ്ങളും പെട്രോളിനൊപ്പം എല്.പി.ജി.യും മാറി ഉപയോഗിക്കാവുന്ന എട്ട് വാഹനങ്ങളും മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റര്ചെയ്തത്.

അതേസമയം 75,790 വൈദ്യുത വാഹനങ്ങള് 2023-ല് സംസ്ഥാനത്ത് നിരത്തിലിറങ്ങി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന് സംവിധാനത്തിലെ കണക്കുപ്രകാരം ഈവര്ഷം ഇതുവരെ എല്.പി.ജി. മാത്രം ഇന്ധനമായുള്ള എട്ട് വാഹനങ്ങള് മാത്രമാണ് രജിസ്റ്റര്ചെയ്തത്.

പെട്രോളിനൊപ്പം എല്.പി.ജി.യും മാറി ഉപയോഗിക്കുന്ന വാഹനങ്ങളൊന്നും ഈവര്ഷം ഇതുവരെ രജിസ്റ്റര്ചെയ്തിട്ടില്ല. 2022-ല് എല്.പി.ജി. വാഹനങ്ങള് 29 എണ്ണവും ഇരു ഇന്ധനങ്ങളും മാറി ഉപയോഗിക്കുന്നവ 42 എണ്ണവും രജിസ്റ്റര്ചെയ്യപ്പെട്ടതായി കണക്കുകള് വ്യക്തമാക്കുന്നു.

2021-ല് എല്.പി.ജി. വാഹനം 155 എണ്ണവും രണ്ട് ഇന്ധനങ്ങളും മാറിമാറി ഉപയോഗിക്കാവുന്ന 251 എണ്ണവും നിരത്തിലിറങ്ങി.

നിലവില് സംസ്ഥാനത്താകെ എല്.പി.ജി. ഉപയോഗിക്കുന്ന 86,538 വാഹനങ്ങളുണ്ടെന്നാണ് കണക്ക്. പെട്രോള്, ഡീസല് വില അടിക്കടി വര്ധിച്ചിരുന്ന കാലത്ത് പെട്രോള് വാഹനങ്ങളായിരുന്നവ അംഗീകൃത റിട്രോഫിറ്റ്മെന്റ് സെന്ററുകളില്നിന്ന് പെട്രോളും എല്.പി.ജി.യും മാറി ഉപയോഗിക്കാവുന്ന വാഹനങ്ങളാക്കി മാറ്റുന്ന പ്രവണത കൂടുതലായിരുന്നു.

എന്നാല്, ഇപ്പോള് അത്തരം വാഹനങ്ങള് നന്നേ കുറഞ്ഞതായാണ് മോട്ടോര്വാഹനവകുപ്പ് അധികൃതര് പറയുന്നത്. കാറുകളും ഓട്ടോറിക്ഷകളുമായിരുന്നു കൂടുതലും അങ്ങനെ ഇന്ധനം മാറ്റി ഉപയോഗിച്ചിരുന്നത്.

എന്നാല്, വൈദ്യുത വാഹനങ്ങളും ഒപ്പം സി.എന്.ജി. (കംപ്രസ്ഡ് നാച്വറല് ഗ്യാസ്) വാഹനങ്ങളും എത്തിയതോടെ ഈ പ്രവണത നന്നേ കുറഞ്ഞുവെന്നും അധികൃതര് പറയുന്നു.

2024-ല് ഇതുവരെമാത്രം 25,460 വാഹനങ്ങള് നിരത്തിലിറങ്ങി. 2023-ല് 75,790 വാഹനങ്ങളാണ് പച്ചബോര്ഡുകളില് നിരത്തിലെത്തിയത്. 2022-ല് 39,616 വാഹനങ്ങള് മാത്രമുണ്ടായിരുന്നതാണ് 2023-ല് ഇരട്ടിയോളം കൂടിയത്.

2021-ല് 8,743 ഉം 2020-ല് 1,366 ഉം വൈദ്യുതവാഹനങ്ങളും നിരത്തിലിറങ്ങിയതായാണ് പരിവാഹന് സംവിധാനത്തിലെ കണക്കുകൾ.

READ ON APP