കാലാവസ്ഥ ശരിയല്ല; വീണ്ടും എല്ലാത്തിനും വില കൂടിയേക്കുമെന്ന് ആർബിഐ
പ്രതികൂല കാലാവസ്ഥ. അവശ്യ സാധനങ്ങളുടെ വില വീണ്ടും ഉയർന്നേക്കാമെന്ന് ആർബിഐ ബുള്ളറ്റിൻ. രാജ്യത്തെ വേനൽച്ചൂട് പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടു നിന്നു. അസംസ്‌കൃത എണ്ണ വിലയിലും ചാഞ്ചാട്ടം ഉണ്ട്. മിഡിൽ ഈസ്റ്റ് സംഘർഷവും രാഷ്ട്രീയ പിരിമുറുക്കങ്ങളും എണ്ണ വില കുതിക്കാൻ കാരണമായി. ഇത് പണപ്പെരുപ്പ സാധ്യതകൾ വർധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവസ്തുക്കൾക്ക് വില ഉയരുന്നതാണ് പണപ്പെരുപ്പം ഉയർത്തുന്നതെന്ന് ഈ മാസമാദ്യം നടന്ന ധനനയ അവലോകന യോഗത്തിൽ ആർബിഐ വ്യക്തമാക്കിയിരുന്നു. ആർബിഐയുടെ ഇത്തവണത്തെ യോഗത്തിൽ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. രണ്ട് മാസത്തെ ശരാശരി റീട്ടെയിൽ പണപ്പെരുപ്പം 5.1 ശതമാനം ആയിരുന്നെങ്കിലും മാർച്ചിൽ പണപ്പെരുപ്പം 4.9 ശതമാനമായി കുറഞ്ഞു. അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പണപ്പെരുപ്പം നാലു ശതമാനമായി നിലനിർത്തുകയാണ് ആർബിഐയുടെ ലക്ഷ്യം. 2024-25ൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായിരിക്കുമെന്നാണ് ആർബിഐ കണക്കാക്കുന്നത്. എന്നാൽ വരും മാസങ്ങളിൽ കുറഞ്ഞ നിരക്ക് നിലനിർത്താനാകുമോ എന്നതിൽ വ്യക്തതയില്ല. സാമ്പത്തിക രംഗം മുന്നേറും
2024- ൻ്റെ ആദ്യ പാദത്തിൽ ആഗോള വളർച്ച വേഗത്തിലാണ്. പശ്ചിമേഷ്യയിൽ പിരിമുറുക്കം ഉണ്ടായിരുന്നിട്ടും ലോക സാമ്പത്തിക വളർച്ച പോസിറ്റീവ് ആയി മാറുകയാണെന്ന് ആർബിഐ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നിക്ഷേപ ഡിമാൻഡ്, വളരുന്ന ബിസിനസ് അന്തരീക്ഷം, ഉപഭോക്തൃ വികാരങ്ങൾ എന്നിവ ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുമെന്നാണ് ആർബിഐ നൽകുന്ന സൂചന. അതേസമയം റീട്ടെയയിൽ പണപ്പെരുപ്പം പെട്ടെന്ന കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏഴു ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ആർബിഐയുടെ അനുമാനം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർന്നു. 8.4 ശതമാനം വളർച്ചയാണ് നേടിയത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയായിരുന്നു ഇത്.
Next Story
READ ON APP