Hero Image

സെഞ്ചുറിക്ക് മറുപടി സെഞ്ചുറി; അവസാന ഓവറില് ചെന്നൈ സ്റ്റേഡിയത്തില് സിഎസ്കെയുടെ കണ്ണുനീര്

റുതുരാജ് ഗെയ്ക്‌വാദിന്റെ മിന്നല്‍ സെഞ്ചുറിക്ക് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ അതിവേഗ സെഞ്ചുറി. ആവേശം അലതല്ലിയ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങിസിന് തോല്‍വി. ലക്‌നോ സൂപ്പര്‍ ജയന്റ്‌സാണ് സിഎസ്‌കെയെ അവസാന ഓവറില്‍ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് കത്തിപ്പടര്‍ന്നതോടെ ലക്‌നോ മല്‍സരം വരുതിയിലാക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ലക്‌നോ മുന്നേറി. എട്ട് കളികളില്‍ നിന്ന് അഞ്ച് വിജയവുമായി 10 പോയിന്റോടെ നാലാം സ്ഥാനത്താണ്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍ക്കും 10 പോയിന്റ് തന്നെയാണുള്ളത്. ആര്‍ആര്‍ 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈക്ക് വേണ്ടി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് സുന്ദരമായ ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചത്.
ഓപണറായി എത്തിയ അദ്ദേഹം 20 ഓവര്‍ പൂര്‍ത്തിയാവുന്നത് വരെ ക്രീസില്‍ നിലയുറപ്പിച്ചു. 60 പന്തില്‍ 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 108* റണ്‍സെടുത്തു. 27 പന്തില്‍ 66 റണ്‍സെടുത്ത ശിവം ദുബെയാണ് സ്‌കോര്‍ 200 കടത്തിയത്. ഏഴ് സിക്‌സറുകളാണ് ശിവം ദുബെയുടെ ബാറ്റില്‍ നിന്ന് പറന്നത്. മൂന്ന് ഫോറുകളും നേടി. എന്നാല്‍ മറുപടി ബാറ്റിങ് ആരംഭിച്ച ലക്‌നോവിനെ ഞെട്ടിച്ച് മൂന്നാം പന്തില്‍ ക്വിന്റ്റണ്‍ ഡി കോക്കിന്റെ കുറ്റി തെറിച്ചു. പതുക്കെ ടീമിനെ കരകയറ്റാന്‍ ശ്രമിച്ച കെഎല്‍ രാഹുല്‍ 16 (14) റണ്‍സോടെ മടങ്ങി.
തുടര്‍ന്നങ്ങോട്ട് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ പടയോട്ടമായിരുന്നു. തുടര്‍ച്ചയായി വെടിക്കെട്ട് ഷോട്ടുകളുതിര്‍ത്ത് അദ്ദേഹം മുന്നേറി. 63 പന്തില്‍ അദ്ദേഹം 124 റണ്‍സെടുത്ത് അദ്ദേഹം പുറത്താവാതെ നിന്നു. 13 ഫോറും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്ന ഇന്നിങ്‌സ് മാന്‍ ഓഫ് ദി മാച്ചിനും അര്‍ഹനാക്കി.വിജയിക്കാന്‍ ഉയര്‍ന്ന റണ്‍റേറ്റ് വേണമെന്നിരിക്കെ സ്‌റ്റോയിനിസിനൊപ്പം കൂട്ടായി വന്നരും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയായിരുന്നു. ദേവ് ദത്ത് പടിക്കല്‍ 13 (19), നിക്കോളാസ് 34 (15), ദീപക് ഹൂഡ 17 (6) എന്നിവരുടെ സംഭാവനകളും വിജയത്തില്‍ നിര്‍ണായകമായി.18 പന്തില്‍ 47 റണ്‍സ് വേണമെന്ന നിലയിലായിട്ടും ലക്‌നോ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടാന്‍ സിഎസ്‌കെക്ക് കഴിഞ്ഞില്ല.
അവസാന അഞ്ച് ഓവറില്‍ വിജയിക്കാന്‍ റണ്‍റേറ്റ് 15ന് അടുത്ത് വേണമായിരുന്നു. എന്നാല്‍ മൂന്ന് പന്ത് ശേഷിക്കെ ലക്‌നോ ജയിച്ചുകയറി.

READ ON APP