Hero Image

മുംബൈയുടെ തോൽവിയ്ക്ക് പിന്നിൽ ഹർദിക്കിന്റെ മോശം ക്യാപ്റ്റൻസി? തീരുമാനങ്ങൾ ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ

അഹമ്മദാബാദ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ആദ്യ കളി തോറ്റുതുടങ്ങുന്ന പതിവ് മുംബൈ ഇന്ത്യൻസ് ആവർത്തിച്ചു. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ആറ് റൺസിന് ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് ഹർദിക് പാണ്ഡ്യയും സംഘവും മടങ്ങി. രോഹിത് ശർമ്മയിൽ നിന്നും മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ഹർദിക്കിന്‍റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്.
ഗുജറാത്ത് നായകനായിരുന്ന ഹർദിക് ടീം വിട്ട് മുംബൈയ്ക്കൊപ്പം ചേർന്ന് ആദ്യ മത്സരത്തിനായി അഹമ്മദാബാദ് സ്റ്റേഡിയത്തിലെത്തിയപ്പോൾ കൂവലുകളോടെയാണ് ആരാധകർ വരവേറ്റത്.ടോസിനായി കളത്തിലിറങ്ങിയപ്പോഴും ഫീൽഡിനിടയിലുമെല്ലാം ആരാധകർ ഹർദിക്കിനെ കൂവിവിളിച്ചു. ബിഗ്സ്ക്രീനിൽ രോഹിത്തിന്‍റെ മുഖം തെളിഞ്ഞപ്പോഴെല്ലാം അവർ ആർത്തുവിളിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ മുംബൈയുടെ തോൽവിയുടെ കാരണങ്ങൾ തേടി പോകുന്നവർ ഹർദിക്കിന്‍റെ ക്യാപ്റ്റൻസിക്കെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിൽ പ്രധാനവിമർശനം മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍റേതാണ്. മോശം ക്യാപ്റ്റൻസിയുടെ ഫലമാണ് തോൽവിയെന്ന് പറയാതെ പറയുകയാണ് ഇർഫാൻ പത്താൻ.മത്സരത്തിനിടെ ഹാർദിക് എടുത്ത തീരുമാനങ്ങളെയാണ് മത്സരം പുരോഗമിക്കുന്നതിനിടയിൽ തന്നെ ഇർഫാൻ പത്താൻ ചോദ്യം ചെയ്തത്. ഓപ്പണിങ് സ്പെൽ എറിയാൻ ബുംറയ്ക്ക് ബോൾ നൽകുന്നത് കാണാതെ വന്നപ്പോഴായിരുന്നു ആദ്യ ട്വീറ്റ്. ബുംറ എവിടെയെന്നാണ് പത്താന്‍ ചോദിച്ചത്. ആദ്യ ഓവർ ഹർദിക്കും രണ്ടാം ഓവർ ലൂക്ക് വുഡും എറിഞ്ഞപ്പോൾ നാലാം ഓവറിലാണ് ബൂംറ പന്തെറിയാനെത്തിയത്.നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് ജസ്പ്രീത് ബൂംറ എടുത്തിരുന്നു. ഗുജറാത്തിന്‍റെ റണ്ണൊഴുക്ക് നിയന്ത്രിച്ച് നിര്‍ത്തിയതും ബുംറയുടെ സ്‌പെല്ലായിരുന്നു. മൂന്ന് ഓവറെറിഞ്ഞ ഹർദിക്കാകട്ടെ 30 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും കഴിഞ്ഞില്ല.
മറുപടി ബാറ്റിങ്ങിൽ ടിം ഡേവിഡിനെ ബാറ്റിങ്ങിന് നേരത്തെ അയച്ച തീരുമാനവും ഇർഫാൻ പത്താൻ ചോദ്യം ചെയ്തു. 'റാഷിദ് ഖാന് ഒരോവര്‍ കൂടി ബാക്കിയുള്ളപ്പോള്‍ എന്തിനാണ് ഹാര്‍ദിക്കിന് മുമ്പ് ടിം ഡേവിഡ് ബാറ്റിങ്ങിനെത്തിയത്? ഞാനെപ്പോഴും സ്പിന്നര്‍മാര്‍ക്കെതിരെ ഓവര്‍സീസ് ബാറ്ററേക്കാള്‍ ഇന്ത്യന്‍ താരത്തെ കളിപ്പിക്കാനാണ് താല്‍പര്യപ്പെടുക.' പത്താന്‍ ട്വീറ്റ് ചെയ്തു. മത്സരത്തില്‍ ആറാമാനായിട്ടാണ് ടിം ഡേവിഡ് ബാറ്റിങ്ങിനെത്തിയത്. 10 പന്തില്‍ 11 റണ്‍സുമായി മടങ്ങുകയും ചെയ്തു.
സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ച ശുഭ്മാൻ ഗില്ലിന്‍റെ ക്യാപ്റ്റൻസിയെ അഭിനന്ദിക്കാനും ഇർഫാൻ പത്താൻ മറന്നില്ല.

READ ON APP