Hero Image

ഒരു റണ്ണിന് തോറ്റ ആര്സിബിയെ അംപയര് ചതിച്ചോ? സിക്സര് ഫോറാക്കി മാറ്റിയെന്ന്; വിവാദം പുകയുന്നു

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകര്‍ ശാന്തരല്ലെന്ന് മാത്രമല്ല, കട്ട കലിപ്പിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തിലെ സിക്‌സര്‍ എന്ന് തോന്നിക്കുന്ന ഷോട്ടാണ് സീനായത്. അംപയര്‍ ഫോര്‍ നല്‍കിയത് തേഡ് അംപയറോടു പോലും ചോദിക്കാതെയാണെന്നത് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ രംഗത്തെത്തിയത്. കളിച്ച എട്ട് കളികളില്‍ ഏഴിലും തോറ്റ് തുന്നംപാടിയ വിരാട് കോഹ്‌ലിയുടെ ആര്‍സിബി പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്.
ഐപിഎല്‍ 2024 സീസണില്‍ നിന്ന് പ്ലേ ഓഫ് അര്‍ഹതയില്ലാതെ അവര്‍ ഏതാണ്ട് പുറത്തായിക്കഴിഞ്ഞു. ഇനിയുള്ള മുഴുവന്‍ മല്‍സരത്തിലും വിജയിച്ചാലും സ്വന്തം നിലയില്‍ പ്ലേ ഓഫിലെത്താനാവില്ല. എല്ലാം കൊണ്ടും നിരാശ ബാധിച്ച ആര്‍സിബി ആരാധകരെ പുതിയ സംഭവം പ്രകോപിപ്പിച്ചിരിക്കുകയാണ്. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ ഒരു റണ്ണിനാണ് ആര്‍സിബി തോറ്റത്. അവസാന പന്ത് വരെ ഉജ്വലമായി പൊരുതി കീഴടങ്ങുകയായിരുന്നു. മല്‍സരത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ സുയാഷ് പ്രഭുദേശായി തൊടുത്ത ഷോട്ടാണ് വിവാദത്തിന് കാരണമായത്.
223 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. രജത് പാറ്റിദാര്‍ (52), വില്‍ ജാക്‌സ് (55) എന്നിവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. 137ന് രണ്ട് എന്ന നിലയില്‍ നിന്ന് 156ന് ആറ് എന്ന നിലയിലേക്ക് ആര്‍സിബി വീണു. അവസാന ഓവറില്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. കറണ്‍ ശര്‍മയും മുഹമ്മദ് സിറാജുമായിരുന്നു ക്രീസില്‍. മിച്ചെല്‍ സ്റ്റാര്‍കിന്റെ ആദ്യ നാല് പന്തില്‍ മൂന്ന് സിക്‌സറുകള്‍ ശര്‍മ നേടി. ആറാം പന്തില്‍ ലോക്കി ഫെര്‍ഗൂസണ് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. രണ്ടാം റണ്ണിനായി ഓടിയെങ്കിലും റണ്ണൗട്ടാവുകയായിരുന്നു. സിക്‌സറടിച്ചിട്ടും ഫോറാണ് അംപയര്‍ നല്‍കിയതെന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 17ാം ഓവറിലാണ് സംഭവം. പന്ത് പതിക്കുന്നത് ബൗണ്ടറി ലൈനിന് മുകളിലാണെന്നാണ് അകാശവാദം. തേഡ് അംപയറിന് വിടാതെ ഫോര്‍ നല്‍കുകയാണുണ്ടായത്. ഇതിന് കനത്ത വില നല്‍കേണ്ടിവന്നുവെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ പന്ത് സിക്‌സറാണോയെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നില്ല.
ഈ മല്‍സരത്തില്‍ വിരാട് കോഹ്‌ലിയുടെ പുറത്താകലും സമൂഹ മാധ്യമ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ബീമര്‍ എന്ന് തോന്നിപ്പിക്കുന്ന ഹൈ ഫുള്‍ട്ടോസിലാണ് പുറത്തായത്.

READ ON APP