Hero Image

ബാംഗ്ലൂരിനെ തോൽപ്പിച്ചത് ഈ രണ്ട് വിക്കറ്റ് വീഴ്ചകൾ; പിന്നാലെ മത്സരം കൈപ്പിടിയിലൊതുക്കി ചെന്നൈ, 20 റൺസ് കൂടി വേണമായിരുന്നുവെന്ന് ഫാഫ്

ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിൽ തലയെടുപ്പോടെ തന്നെ ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി. ചെന്നൈയുടെ അലങ്കാരമായ മറീന ബീച്ചിൻ്റെ മുറ്റത്തെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പുതിയ നായകൻ റുതുരാജ് ഗെയിക്ക്വാദിൻ്റെ നേതൃത്വത്തിലിറങ്ങിയ ചെന്നൈ ഉദ്ഘാടന‌ മത്സരത്തിൽ‌ കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് തകർത്തത്. ബാറ്റർമാരുടെ പേടിസ്വപ്നമായ ചെന്നൈയിലെ സ്ലോപിച്ചിൽ 173 എന്ന മികച്ച സ്കോർ നേടിയിട്ടും ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ജയിക്കാനായില്ല.
ഇതോടെ 2008 മുതൽ സ്വന്തം തട്ടകത്തിൽ ആർസിബിയോട് തോറ്റിട്ടില്ലാത്ത ചരിത്രം ചെന്നൈ ആവർത്തിച്ചു. എട്ട് പ‌ന്തുകൾ ബാക്കി നിൽക്കെയാണ് ചെന്നൈ വിജയതീരമണഞ്ഞത്. ചെന്നൈയുടെ സൂപ്പർ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഗെയിക്ക്വാദിന് കൈമാറി വിക്കറ്റിന് പിന്നിൽ ചുവടുറപ്പിച്ചെങ്കിലും ഫീൽഡിലെങ്ങും മഹിയുടെ കണ്ണുണ്ടായിരുന്നു. കൃത്യമായ സമയങ്ങളിൽ പുതിയ നായകന് നിർദേശങ്ങൾ കൈമാറുകയും ചെയ്തു. ചെന്നൈ ബാറ്റർമാർ മികച്ച രീതിയിൽ ബാറ്റ് വീശുകയും ബോളർമാർ പന്തെറിയുകയും ചെയ്തെങ്കിലും മത്സം അനുകൂലമാക്കിയത് ബാംഗ്ലൂരിൻ്റെ നിർണായകമായ രണ്ട് വിക്കറ്റുകളാണെന്നാണ് ഗെയിക്ക്വാദ് വ്യക്തമാക്കുന്നത്.
ആർസിബിയുടെ സൂപ്പർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിയുടെയും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിൻ്റെയും പെട്ടെന്നുള്ള പുറത്താകലുകളാണ് ചെന്നൈയ്ക്ക് തുണയായതെന്ന് ഗെയിക്ക്വാദ് പറഞ്ഞു. മികച്ച രീതിയിൽ ബാറ്റ് വീശിയ ഡു പ്ലെസിസ് 23 പന്തിൽ 35 റൺസെടുത്ത് കൂടാരം കയറി. പിന്നാലെ എത്തിയ ഗ്ലെൻ മാക്സ്‌വെൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. ഈ രണ്ട് വിക്കറ്റുകളാണ് മത്സരത്തിൽ മേധാവിത്വം സ്ഥാപിക്കാൻ ചെന്നൈയെ സഹായിച്ചതെന്ന് ഗെയിക്ക്വാദ് മത്സരശേഷം വ്യക്തമാക്കി.
ക്രീസിൽ നിലയുറപ്പിച്ച് മികച്ച നിലയിലേക്ക് ടീമിനെ എത്തിക്കാൻ ശേഷിയുള്ള താരമാണ് ഡു പ്ലെസിസ്. ചെന്നൈ ജഴ്സിയിൽ അദ്ദേഹം പലകുറി ഇത് തെളിയിച്ചിട്ടുമുണ്ട്. വൻ ഷോട്ടുകൾക്ക് മുതിരാതെ റൺറേറ്റ് നിലനിർത്തി ആവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം വൻ ഷോട്ടുകൾ എന്ന ഫോർമുലയാണ് ഡു പ്ലെസിസ് എന്നും പിന്തുടരുന്നത്. ഐപിഎല്ലിലെ പതിനേഴാം എഡിഷനിലെ ആദ്യ മത്സരത്തിൽ ആർസിബി ക്യാപ്റ്റൻ മുന്നിൽ നിന്ന് കളി നയിക്കുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് മുസ്തഫിസുറിന് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങിയത്.
ലോകകപ്പിലെ വെടിക്കെട്ട് ആരാധാകർ പ്രതീക്ഷിച്ചെങ്കിലും മാക്സ്‌വെൽ നിരാശപ്പെടുത്തി. ഡു പ്ലെസിസിൻ്റെയും മാക്സ്‌വെല്ലിൻ്റെയും വിക്കറ്റുകൾ വീണത് വഴിത്തിരിവായി, ഇതോടെ അടുത്ത 5, 6 ഓവറുകളിലെ റൺറേറ്റ് നിയന്ത്രിക്കാനായതാണ് നിർണായകമായതെന്ന് ഗെയിക്ക്വാദ് പറഞ്ഞു. ഇത് ശരിവെക്കുന്ന പ്രതികരണമാണ് ആർസിബി ക്യാപ്റ്റനിൽ നിന്നുണ്ടായത്. 20 റൺസ് എങ്കിലും അധികമായി വേണ്ടിയിരുന്നുവെന്ന് ഡു പ്ലെസിസ് മത്സരശേഷം വ്യക്തമാക്കി. ആദ്യ ആറ് ഓവർ നിർണായകമായിരുന്നു. എന്നാൽ ആദ്യ ആറ് ഓവറിൽ നിർണായക വിക്കറ്റുകൾ നഷ്ടപ്പെട്ടു.
ആദ്യ പത്ത് ഓവറിൽ 15-20 റൺസ് കുറവായിരുന്നുവെന്ന് താരം വിശദീകരിച്ചു. എംഎസ് ധോണിയുടെ സാന്നിധ്യം നായകസ്ഥാനത്തിൻ്റെ സമ്മർദ്ദം കുറച്ചുവെന്നാണ് സിഎസ്കെ നായകൻ പറഞ്ഞു. മഹി ഭായ് എന്നോടൊപ്പം ഉണ്ടായിരുന്നു, മത്സരത്തിൻ്റെ ഒരുഘട്ടം പോലും സമ്മർദ്ദം അനുഭവപ്പെട്ടില്ലെന്നായിരുന്നു ഗെയിക്ക്വാദ് വ്യക്തമാക്കുന്നത്.

READ ON APP