Hero Image

ജിയന്നയുടെ മരണം: ബെംഗളൂരു പോലീസ് കേസ് അട്ടിമറിക്കുന്നു? മലയാളിയായ സ്കൂൾ പ്രിൻസിപ്പൽ സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം; സഹായം അഭ്യർത്ഥിച്ച് മാതാപിതാക്കൾ

ബെംഗളൂരുവിലെ 'ഡെല്‍ഹി പ്രീ-സ്കൂളി'ന്റെ ടെറസിൽ നിന്ന് വീണുമരിച്ച നാല് വയസ്സുകാരി ജിയന്ന ആൻ ജിറ്റോ (Gianna Ann Jito) മരണത്തിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി സംശയം. കുഞ്ഞിനെ ബോധപൂർവ്വം അപായപ്പെടുത്തിയാതെണെന്നതിന് ശക്തമായ സാഹചര്യത്തെളിവുകൾ ഉണ്ടായിട്ടും പോലീസ് ശരിയായി അന്വേഷിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ബെംഗളൂരു പോലീസ് സ്കൂൾ മാനേജുമെന്റുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന് 50 ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. എന്താണ് സ്കൂളിൽ സംഭവിച്ചത്?ബെംഗളൂരുവിലെ ചെല്ലികെരെയിലുള്ള ഡൽഹി പ്രീ സ്കൂളിലാണ് വയസ്സുകാരിയായ ജിയന്നയെ ചേർത്തിരുന്നത്. ജനുവരി 22ന് സ്കൂളിന്റെ ടെറസ്സിൽ നിന്ന് കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. മൂന്ന് നിലയുള്ള സ്കൂളിന്റെ ടെറസ്സിൽ നിന്നാണ് ജിയന്ന താഴേക്ക് പതിച്ചത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ജിയന്ന ആശുപത്രിയിൽ വെച്ച് 25ന് വൈകീട്ട് 6.10ന് മരിച്ചു. സ്കൂൾ അധികാരികൾ മാതാപിതാക്കളെ അറിയിച്ചത് ജിയന്നയ്ക്ക് ഡേ കെയറിന്റെ ചുവരിൽ തലയിടിച്ച് പരിക്കേറ്റെന്നായിരുന്നു. പിന്നീടാണ് മാതാപിതാക്കൾക്ക് മനസ്സിലായത് കുഞ്ഞിന് ടെറസ്സിൽ നിന്ന് താഴേക്ക് പതിച്ച് പരിക്കേൽക്കുകയായിരുന്നു എന്ന്. മൂന്ന് ആശുപത്രികളിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. ഒടുവിൽ ആസ്റ്റർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷമാണ് സ്കൂൾ മാനേജുമെന്റ് മാതാപിതാക്കളെ വിവരമറിയിക്കുന്നത്. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്–ബിനീറ്റ ദമ്പതികളുടെ മകളാണ് ജിയന്ന. ഉയരുന്ന സംശയങ്ങൾ
മൂന്ന് കുട്ടികൾ മാത്രമാണ് ഡേ കെയറിൽ സംഭവദിവസം ഉണ്ടായിരുന്നത്. ആ ദിവസം സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചില്ലെന്ന് മാനേജുമെന്റ് പറയുന്നു. ആദ്യം ചുവരിൽ തലയിടിച്ച് പരിക്കേറ്റെന്ന് പറഞ്ഞ സ്കൂൾ അധികാരികൾ പിന്നീട് കുഞ്ഞ് ടെറസ്സിൽ നിന്ന് വീണതാണെന്ന് സമ്മതിച്ചു. എങ്ങനെയാണ് കുഞ്ഞ് ടെറസ്സിലെത്തിയതെന്ന ചോദ്യത്തിന് ഉത്തരമില്ല. കുഞ്ഞ് സ്വയം ടെറസ്സിലേക്ക് പോകാനുള്ള സാധ്യത തീരെയില്ലെന്ന് മാതാപിടാക്കൾ പറയുന്നു. സ്കൂളിലെ സിസിടിവി ക്യാമറകളൊന്നും ആ ദിവസം പ്രവർത്തിച്ചില്ലെന്ന് സ്കൂൾ പറയുന്നു. ഇക്കാരണത്താൽ ദൃശ്യങ്ങളൊന്നും ലഭ്യമല്ല. സ്കൂളിന്റെ ടെറസ്സിൽ രക്തക്കറയുണ്ടായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. പോലീസ് ഇങ്ങനെയൊരു രക്തക്കറ ഉള്ളതായി സമ്മതിക്കുന്നില്ല. സ്കൂളിൽ കുഞ്ഞുങ്ങളെ നോക്കുന്ന ആയ ജിയന്നയോട് മോശമായി പെരുമാറിയിരുന്നുവെന്ന് ജിറ്റോയും ബിനീറ്റയും പറയുന്നു. അവർ കുഞ്ഞിനെ അപായപ്പെടുത്തിയിരിക്കാമെന്ന സംശയമാണ് മാതാപിതാക്കൾക്കുള്ളത്. സ്കൂൾ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസ് ചെറിയാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ചെല്ലാതിരുന്നത് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ പ്രിൻസിപ്പലായ തോമസ് ചെറിയാൻ ഇപ്പോഴും കേസിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്ന ആരോപണം മാതാപിതാക്കൾക്കുണ്ട്. പലയാളുകൾ വഴി തങ്ങളെ പ്രിൻസിപ്പൽ ബന്ധപ്പെടുന്നു. കേസിൽ നിന്ന് പിന്തിരിയണം എന്നാണ് ആവശ്യം. ഫോറൻസിക് റിപ്പോർട്ട് തയ്യാറായോ എന്നോ അത് പോലീസ്ന് കൈമാറിയോ എന്നോ ഇതുവരെ മാതാപിതാക്കൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവം നടന്ന് അമ്പത് ദിവസം പിന്നിട്ടിട്ടും ഫോറൻസിക് റിപ്പോർട്ട് പുറത്തുവരാത്തതിൽ ദുരൂഹത കാണുന്നുണ്ട് ഇവർ. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടു എന്നാണ് ജിയന്നയുടെ മാതാപിതാക്കൾ കരുതുന്നത്. സംഭവത്തിനു പിറ്റേന്ന് സ്കൂളിലേക്ക് ഒരു സാങ്കേതിക വിദഗ്ധനെ എത്തിച്ച് എല്ലാം നശിപ്പിച്ചുവെന്ന് മാതാപിതാക്കൾ സംശയിക്കുന്നു. മകൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ജിറ്റോയും ബിനീറ്റയും ഇനി സമീപിക്കാത്തവരില്ല. പോലീസ് അന്വേഷണത്തില്‍ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി ഇരുവരും പറയുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റിന് (സിഐഡി) കേസ് കൈമാറണമെന്നതാണ് മാതാപിതാക്കളുടെ ആവശ്യം.ജിയന്നയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സോഷ്യല്‍ മീഡിയ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ജിറ്റോയും ബിനീറ്റയും. എല്ലാവരുടെയും പിന്തുണ ആവശ്യപ്പെടുകയാണ് ഇരുവരും. ജസ്റ്റിസ് ഫോർ ജിയന്ന ആൻ ജിറ്റോ (Justice for Gianna Ann Jito) എന്ന പേരിലാണ് പേജുകൾ. ജസ്റ്റിസ് ഫോർ ജിയന്ന ഫേസ്ബുക്ക് പേജ്. ഇൻസ്റ്റഗ്രാം പേജ്.

READ ON APP