Hero Image

ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക; വിഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

മലപ്പുറം: താൻ ആർഎസ്എസിനെതിരെ സംസാരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും രാഹുൽ ഗാന്ധി യുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും അതിനെ നയിക്കുന്ന ആർഎസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവരും ആർഎസ്എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക എന്നെ പറയാനുള്ളൂവെന്ന് പിണറായി പറഞ്ഞു.
വാർത്ത സൃഷ്ടിക്കാൻ പിആർ ഏജൻസികൾ തയാറാക്കുന്ന വാചകങ്ങൾക്കപ്പുറം ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോൺഗ്രസിന് ഒരു താൽപ്പര്യവുമില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അധികാരവും - ഇവ രണ്ടിലും മാത്രമേ കോൺഗ്രസിന് ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളും മത്സരവുമുള്ളൂ. സംഘപരിവാറിന്‍റെ രാഷ്ട്രീയത്തെ തുറന്നെതിർക്കുന്ന എത്ര കോൺഗ്രസ് നേതാക്കളുണ്ട്? ആരും ഇല്ലെന്ന് പറയുന്നില്ല. അധികാര രാഷ്ട്രീയത്തിലിടം നേടാൻ മാത്രം പ്രവർത്തിക്കുന്ന ഒരു പാർടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു.
അങ്ങനെ ആവരുത് എന്നാണ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ ബി ടീമായി അധഃപതിക്കുന്ന കോൺഗ്രസ് അതിന്‍റെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കണമെന്നേ ഞങ്ങൾക്കുള്ളൂ. എന്നാൽ സമീപകാല അനുഭവങ്ങൾ അങ്ങനെയല്ല സൂചിപ്പിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തങ്ങൾ ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ, ഉറപ്പായും ജയിക്കേണ്ട സീറ്റിൽ തോറ്റുപോയ പാർട്ടിയാണ് കോൺഗ്രസ്. ആറ് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ടു കുത്തിയത്. അവരിപ്പോൾ ബിജെപിയിൽ ചേരുകയും ചെയ്തു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മനു അഭിഷേക് സിംഗ് വിയെന്ന ദേശീയ നേതാവ് എന്താണ് പറഞ്ഞതെന്ന് നമ്മൾ കേട്ടതല്ലേ? സംസ്ഥാന ഭരണമുള്ള ഇടത്തുപോലും കോൺഗ്രസിന് ഉറച്ച രാജ്യസഭാ സീറ്റ് വിജയിപ്പിച്ചെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. ഓരോ ദിവസവും പുതിയ വാർത്ത വരികയാണ്. വന്നു വന്ന് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചാടുന്നത് ഒരു വാർത്തയേ അല്ലാതായി. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.
മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്.മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കോൺഗ്രസിന്‍റെ സംഭാവനയാണ്. 2004 ൽ കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും 2011 ൽ പിഎസ് സി ചെയർമാന്‍റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോൺഗ്രസ് നിയോഗിച്ചിരുന്നത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ് ഐടി സെൽ തലവനുമായിരുന്നു.
കണ്ണൂരിലെ ബിജെപി സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്. മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നയാളാണ്. അതായത് ഇന്ന് കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണ്.ഇതേ കോൺഗ്രസ് പാർടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധി യും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്.
എന്ത് വിരോധാഭാസമാണിത്? ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫിന്‍റെ അവസര വാദത്തിനും നിലപാടില്ലായ്മയ്ക്കും എതിരായ വിധിയാണെഴുതുക. മത്സര ചിത്രത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബിജെപി കൂടുതൽ അപ്രസക്തമാവുകയും എൽഡിഎഫ് ഉജ്വല വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ON APP