Hero Image

ഗോത്രജനതയുടെ ഹൃദയം കവര്ന്ന് അനസൂയ സീതാക്ക; രാഹുല് ഗാന്ധിക്കായി വയനാട്ടിൽ

കൽപ്പറ്റ: ഗോത്ര ജനവിഭാഗത്തിന്‍റെ മനംകവര്‍ന്ന് തെലുങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അനസൂയ സീതക്ക വയനാട്ടില്‍ രാഹുൽ ഗാന്ധി ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. ചീയമ്പം 73 കോളനിയിലായിരുന്നു സീതക്കയുടെ ജില്ലയിലെ ആദ്യപരിപാടി. തുടർന്ന് മാനന്തവാടി വെള്ളമുണ്ട എട്ടേനാൽ, പുളിഞ്ഞാൽ എന്നിവിടങ്ങളിലും സീതാക്ക പ്രചരണം നടത്തി.
ചീയമ്പത്ത് നിരവധി ആദിവാസി കുടുംബങ്ങള്‍ പങ്കെടുത്ത കുടുംബസംഗമത്തില്‍ ആവേശത്തോടെയാണ് കോളനിവാസികള്‍ സീതക്കയെ വരവേറ്റത്. രാജ്യത്തിന്‍റെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെന്നും, ആദിവാസി ജനവിഭാഗത്തിനായി പോരാടുന്ന നേതാവാണ് അദ്ദേഹമെന്നും സീതക്ക കുടുംബസംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയവരാണ് നെഹ്‌റുകുടുംബം. ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരാണ്.
ഇന്ന് മതത്തിന്‍റെയും ജാതിയുടെയും പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും ജനസമൂഹത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന നേതാവാണ് രാഹുൽ ഗാന്ധി. ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തെത്തി കോര്‍പറേറ്റുകള്‍ അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുമ്പോള്‍ അവര്‍ക്കെതിരെ പോരാട്ടം നടത്തുന്ന നേതാവാണ് രാഹുലെന്നും സീതക്ക പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനയില്‍ ആദിവാസി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിരവധി അവകാശങ്ങളുണ്ട്.
എന്നാല്‍ അവരുടെ ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗോത്ര ജനവിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നും സീതക്ക പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടു ചെയ്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും സീതക്ക പറഞ്ഞു.

READ ON APP