Hero Image

ഡഗൗട്ടിലിരുന്ന പൊള്ളാര്ഡിനും ടിം ഡേവിഡിനും പിഴ; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബിസിസിഐ, എന്താണ് സംഭവിച്ചത്?

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡിനും ബാറ്റിങ് താരം ടിം ഡേവിഡിനും ബിസിസിഐയുടെ ശിക്ഷ. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏപ്രില്‍ 18 വ്യാഴാഴ്ച നടന്ന മല്‍സരത്തിലെ ഒരു വീഡിയോ വിവാദമായതോടെയാണ് ബിസിസിഐയുടെ ഇടപെടല്‍. ഇരുവര്‍ക്കും മാച്ച് ഫീസിന്റെ 20% പിഴ ചുമത്തിയതായും ബിസിസിഐ അറിയിച്ചു.ഡിആര്‍എസ് റിവ്യൂ ആവശ്യപ്പെട്ട് ഡഗൗട്ടില്‍ നിന്ന് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ എംഐ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സഹായിച്ചെന്നാരോപിച്ചുള്ള വൈറല്‍ വീഡിയോക്ക് പിന്നാലെയാണ് നടപടി.
ആതിഥേയരായ പഞ്ചാബ് കിങ്സിനെതിരായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (എംഐ) ഒമ്പത് റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഇരുവരും ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തി. കൃത്യമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മത്സരത്തിനിടെ ഒരു വൈഡ് കോള്‍ സംബന്ധിച്ച് സൂര്യകുമാര്‍ യാദവിന് ഡഗൗട്ടില്‍ നിന്ന് ടിം ഡേവിഡും കീറോണ്‍ പൊള്ളാര്‍ഡും നല്‍കിയ സിഗ്‌നലുകളെ ചുറ്റിപ്പറ്റിയാണ് പ്രശ്നമുണ്ടായത്. ആര്‍ട്ടിക്കിള്‍ 2.20 പ്രകാരം ലെവല്‍ 1 കുറ്റം ടിം ഡേവിഡും കീറോണ്‍ പൊള്ളാര്‍ഡും ചെയ്തതായി അംപയര്‍ കണ്ടെത്തിയെന്നും ഇരുവരും കുറ്റം സമ്മതിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കളിക്കാര്‍ ഗ്രൗണ്ടിന് പുറത്തുനിന്നുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്.അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2024 സീസണില്‍ ഇതുവരെ ഏഴ് കളികളില്‍ നിന്ന് നാല് തോല്‍വികളും മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. തിങ്കളാഴ്ച (ഏപ്രില്‍ 22) ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് അടുത്തതായി എംഐ നേരിടുന്നത്. വിവാദം 15ാം ഓവറില്‍
മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിന്റെ 15ാം ഓവറിലാണ് വിവാദത്തിനിടയാക്കിയ സംഊവം. പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ് എറിഞ്ഞ പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് ഏതാണ്ട് ട്രാം ലൈനിലൂടെ കടന്നുപോയി. ക്രീസിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് ഷോട്ടിന് ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടിയില്ല. അമ്പയര്‍ അത് നിയമാനുസൃതമായ ഡെലിവറാണെന്ന് വിധിച്ചു. 47 പന്തില്‍ 67 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു സൂര്യകുമാര്‍.എന്നാല്‍, വൈഡ് വിളിക്കേണ്ട പന്തായതിനാല്‍ തീരുമാനം അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സൂര്യകുമാറിന് എംഐ ഡഗൗട്ടില്‍ നിന്ന് പൊള്ളാര്‍ഡും ടിം ഡേവിഡും ആംഗ്യം കാണിക്കുകയായിരുന്നു. വൈഡാണെന്ന് എംഐ ഹെഡ് കോച്ച് മാര്‍ക്ക് ബൗച്ചര്‍ സൂര്യകുമാറിന് ആംഗ്യം കാണിച്ചതിന് പിന്നാലെയാണിത്. 'ടി' എന്ന സിഗ്‌നല്‍ കാണിച്ച് തീരുമാനം അവലോകനം ചെയ്യണമെന്ന് സൂചന നല്‍കുകയാണ് ചെയ്തത്. വൈഡ് കോളിനായി നല്‍കിയ സിഗ്‌നലുകള്‍ വീഡിയോയില്‍ പതിഞ്ഞിരുന്നു.തീരുമാനം അവലോകനം ചെയ്യാനുള്ള നീക്കത്തിലെ അതൃപ്തി പഞ്ചാബിന്റെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ സാം കറന്‍ പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നാം അമ്പയര്‍ വൈഡ് നല്‍കുകയും ചെയ്തു. ബൗണ്ടറിയിലേക്ക് പോയിരുന്ന അര്‍ഷ്ദീപിന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഒരു അധിക പന്ത് എറിയേണ്ടി വന്നു. ഇത് അമ്പയറിങ് നിലവാരം മോശമാണെന്ന വിമര്‍ശനത്തിനും ഇടയാക്കി.

READ ON APP