Hero Image

ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം കൊച്ചിയിൽ പിടിയിൽ

കളമശേരി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്. അശ്വിൻ വിജയ് സോളാങ്കി (44), ജ്യോത്സ്ൻ സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ, സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരാണ് കളമശേരി പൊലീസിന്റെ പിടിയിലായത്.

ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ പ്രവർത്തിക്കുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിൽ നിന്നും കഴിഞ്ഞ 19 ന് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ പ്രവേശിച്ച് 8.500 ഗ്രാം തൂക്കം വരുന്നതും, ബെങ്കാ നെക്ലേസ്സ് മോഡലിലുള്ള 63720/- രൂപ വിലവരുന്ന സ്വർണ നെക്ലേസ് മോഷണം ചെയ്ത് കടന്നുകളയുകയുമായിരുന്നു. നന്നായി വസ്ത്രങ്ങൾ ധരിച്ചും ഇംഗ്ലിഷ് ഉൾപ്പടെ വിവിധ ഭാഷകൾ സംസാരിക്കുന്നതിന് പ്രാവീണ്യമുള്ള കൂട്ടത്തോടെ ജ്വല്ലറിയിൽ എത്തി സ്വർണ്ണം സെലക്ട് ചെയ്യുകയും, തുടർന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് ഇവരുടെ ശ്രദ്ധ മാറ്റി സ്വർണ്ണം മോഷണം നടത്തി കടന്നു കളയുകയാണ് ഇവരുടെ രീതി. ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് അവർ മോഷണങ്ങൾ കൂടുതലായി നടത്തുന്നത്.

മോഷണ വിവരം അറിഞ്ഞയുടൻ കളമശേരി എസ്എച്ച്ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും, സിസിടിവി കേന്ദ്രീകരിച്ചും, മറ്റും നടത്തിയ അന്വേഷണത്തിൽ പ്രതികൾ സമാന രീതിയിൽ ആന്ദ്രപ്രദേശ്, പൂനെ എന്നിവിടങ്ങളിൽ വിവിധ കുറ്റകൃത്യം നടത്തിയിടുള്ളതായും ജയിൽ വാസം അനുഭവിച്ചിട്ടുള്ളതായും ബോദ്ധ്യപ്പെടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വിമാന മാർഗമാണ് കൊച്ചിയിലേക്ക് വന്നതെന്ന് മനസ്സിലാകുകയും, പ്രതികൾ നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പറും മറ്റും തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിന്തുടർന്ന് തൃശൂർ ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം പ്രതികൾ തൃശൂരില് തന്നെയുള്ള ഒരു ജ്വല്ലറിയില് മോഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. എറണാകുളം സെന്ട്രല് പോലീസ് സ്റ്റേഷൻ പരിധിയിലെ നക്ഷത്ര ജ്വല്ലറിയിൽ നിന്നും മൂന്നര പവൻ സ്വർണ്ണം മോഷ്ടിച്ചത് ഈ സംഘം തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. കളമശേരി ഇൻസ്പെക്ടർ പ്രദീപ് കുമാർ , എസ് ഐ കുര്യൻ മാത്യു, സി പി ഒമാരായ മാഹിൻ, കൃഷ്ണരാജ് ഡബ്ലിയു സി പി ഒ ഷബ്ന, എന്നിവർ ഉളൾപ്പെട്ട അന്വേഷണ സംഘവും അങ്കമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഡബ്ലിയു സി പി ഒ അജിത, സി പി ഒ റെജി, തൃശൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതികളെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട്  ചെയ്തു.

READ ON APP