Hero Image

17 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 50 കാരന് 48 വർഷം കഠിന തടവും പിഴയും

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് കോടതി. വാഴക്കാട് അനന്തായൂർ നങ്ങച്ചൻകുഴി അബ്ദുൽ കരീം (50) എതിരെയാണ് ശിക്ഷ. മമഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്മി എസ്. രശ്മിയുടേതാണ് വിധി.

2022ൽ 17കാരനെ ആളൊഴിഞ്ഞ വീട്ടിൽവച്ചും പരാതിക്കാരന്റെ വീട്ടിലെത്തിച്ചും ലൈംഗികപീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്.

വീട്ടിൽ അതിക്രമിച്ചു കയറിയതിന് 3 വർഷം കഠിന തടവും 5000 രൂപ പിഴ ; പോക്സോ ആക്ട് പ്രകാരം 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ മറ്റൊരു പോക്സോ വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.

തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുകയാണെങ്കിൽ തുക പരാതിക്കാരന് നൽകണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. സർക്കാറിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്ന് അതിജിവിതന് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശവും നൽകി.

READ ON APP