Hero Image

നടിയെ ആക്രമിച്ച കേസ്: പൊളിഞ്ഞത് തെളിവിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള നീക്കം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിക്ക് നിരാകരിക്കാം. വിചാരണക്കോടതി ജഡ്ജി എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത്.

കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള തെളിവാണ്. ഐടി ആക്ടും എവിഡൻസ് ആക്ടും പ്രകാരം രേഖകളിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തിയാൽ ആ തെളിവിന്റെ വിശ്വാസ്യത ഇല്ലാതാകും. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാർഡിന് ആധികാരികതിയില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതിഭാഗം വാദിച്ചാൽ അത് കോടതിയ്ക്ക് പരിഗണിക്കേണ്ടിവരും.സുപ്രീം കോടതി നിർദ്ദേശ പ്രകാരം സെൻട്രൽ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി കണ്ടെത്തിയത്. 2020 ജനുവരിയിൽ സംസ്ഥാന ഫോറൻസിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പൊലീസിന്റെ തുടരന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ, വിചാരണ നടപടികൾ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല് പ്രോസിക്യൂട്ടറെയോ ജഡ്ജി അറിയിച്ചിരുന്നില്ല.

എട്ടാം പ്രതി ദിലീപിന്റെ ആവശ്യപ്രകാരമാണ് മെമ്മറി കാർഡ് സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിച്ചത്. പരിശോധനാ ഫലം വിചാരണ സമത്ത് ദിലീപിന് മാത്രം ഉപയോഗിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. അതായത് ഹാഷ് വാല്യുമാറായി വിവരം ജഡ്ജിയ്ക്ക് പുറമെ അറിയാൻ സാധ്യതയുള്ളത് ദിലീപ് മാത്രമാണ്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണം ഉണ്ടായിരുന്നില്ലെങ്കിൽ ഇക്കാര്യം പ്രോസിക്യൂഷനിൽ നിന്ന് പരിപൂർണ്ണമായി ഒളിപ്പിക്കപ്പെടുമായിരുന്നു. അതായത്, കേസിലെ സുപ്രധാന തെളിവിന്റെ ആധികാരികത ചോദ്യം ചെയ്ത് തെളിവ് സ്വീകരിക്കാതെ തള്ളിപ്പിക്കാൻ പ്രതികൾക്ക് കഴിയുമായിരുന്നു. ഇത്ര ഗുരുതരമാ വീഴ്ച എങ്ങനെ വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കേസ് എടുത്ത് അന്വഷിക്കണമെന്നതാണ് അതിജീവതയുടെ ഇപ്പോഴത്തെ ആവശ്യം.

READ ON APP