Hero Image

ഉട്ടോപ്യയിലെ രാജാവ്... (കവിത)

കറുപ്പും വെളുപ്പും ഇടകലർന്ന കള്ളികൾ;
കുരുക്ഷേത്രയിലെ കളംപോലെ;
അച്യുതമൈതാനം ! 

വെളുത്ത നിറമുള്ള മനുഷ്യർ;
കറുത്ത നിറമുള്ള മനുഷ്യർ;
കറുപ്പിലും വെളുപ്പിലും
കുതിരകൾ, ആനകൾ, രഥങ്ങൾ.

രണ്ടറ്റത്തും
ജാഗരൂകരായ മന്ത്രിമാർ;
ശങ്ക തീണ്ടാതെ, ഗർവ്വോടെ  

രാജാക്കന്മാർ,
'അദൃശ്യരായ സേനാധിപരി' ലുള്ള
അന്ധമായ വിശ്വാസം !

ചിലപ്പോളയാൾ,
വെളുത്ത മനുഷ്യനാകും.
ചിലപ്പോൾ കറുത്തവനും.
ഏതായാലും
പടതന്നെ കാര്യം ! 

ചലനാത്മകമാകുന്ന പടക്കളം;
ഒരു സേനാധിപന്‍, 'അയാള്‍';
മറ്റേ ആൾ, 'ആ... ആരോ...',
അയാൾക്കു നിശ്ചയമുണ്ടാകില്ല;
അയാൾക്കതറിയേണ്ട കാര്യമില്ല.
കരുക്കൾ
കുതിക്കാനോങ്ങുമ്പോളയാൾ
പുരയെ മറക്കും;
പിന്നെയല്ലേ, മുന്നിലെ ആളെ !

സൂര്യൻ
കിഴക്കോ ? പടിഞ്ഞാറോ?
കിഴക്കായാലെന്ത്;
പടിഞ്ഞാറായാലെന്ത്,
അയാൾക്കതുമറിയേണ്ടതില്ല.

കുറുകിയ തടി;

കുനുകുനാ നടത്തം.
അയാളൊരിടത്തിരിക്കുമ്പോൾ
അതാണ്,
ആ നാട്ടിലെ കുരുക്ഷേത്രം !

ചുമലിൽ,
പഴയൊരു തോർത്ത്.
അഴികളിൽ, 'കറുപ്പും വെളുപ്പും'
തേച്ചതിൻറെ; ചുമരിൽ,
കുമ്മായമിട്ടതിൻറെ
വള്ളികളും പുള്ളികളും ഗന്ധവുമുള്ള,
മുഷിഞ്ഞ തോർത്ത്!          
അരയ്ക്കുക്കീപ്പോട്ട്,
മുക്കാലിഞ്ചിറക്കത്തിൽ ലുങ്കി;
അരയ്ക്കു മേലോട്ട്, ശൂന്യത !

മടിക്കുത്തിലൊരുക്കെട്ടു
മഞ്ഞ കാജാ, തീപ്പെട്ടി.
കത്തിച്ചതു കെട്ടതോ;
കത്തിക്കാൻ മറന്നതോ,
ഒരു ബീഡിമണം
ചെകിടിൽ സ്ഥിരതാമസം.

ചുണ്ടിലെരിയുന്ന ബീഡിയേക്കാൾ

ചൂണ്ടാണിക്കടിയിൽ ഞെരിയുന്ന
ബീഡിക്കുറ്റിയാണ്,
എതിരാളിയെ
ഞെരിപ്പിരിക്കൊള്ളിക്കാറുള്ളത്.

അയാളുടെ സൂര്യൻ  
ഉദിച്ചിരുന്നതും അസ്തമിച്ചിരുന്നതും
അവിടെയായിരുന്നു;
അയാളുദിച്ചതും അസ്തമിച്ചതും
ആ നാട്ടിലായിരുന്നു,
ശങ്കരയ്യ റോഡിൽ;
ചതുരംഗചേകവരുടെ സ്വപ്നഭൂമിയിൽ !

'ജയം...',
അങ്ങനെയൊന്നൊന്നില്ലായിരുന്നു,
അയാൾക്ക്;
രണ്ടായാലും,
ഒരേ നിറമുള്ള
ഒരു കരുവായിരുന്നു അയാൾ;
ആരും പഠിച്ചു പോകുന്ന,
ആരെയും പഠിപ്പിക്കാത്ത
ഗുരുവായിരുന്നു !

അയാളുടെയുള്ളിൽ
വരഞ്ഞുക്കിടന്നിരുന്ന

കള്ളികളിലെ പോടുകളിലൂടെ
ഊർന്നിറങ്ങിയ പടയോട്ടക്കാർക്കയാൾ
രാജാവായിരുന്നു;
അവരുടെ രാജാവ്!
'ഉട്ടോപ്യയിലെ രാജാവ്!!'
കളപ്പുരയ്ക്കൽ വാസു!!!

* കേരളത്തിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന, ശങ്കരയ്യ റോഡിലെ കളപ്പുരയ്ക്കൽ വാസുവിനെകുറിച്ചുള്ള കവിത:

-സതീഷ് കളത്തിൽ

READ ON APP